പ്രശസ്തനായ വില്യം ബട്ലർ യേറ്റ്സ് എന്ന ഐറിഷ് കവി മരിച്ചപ്പോൾ ഇംഗ്ലീഷ് കവിയായിരുന്ന ഡബ്ല്യു.എച്ച്. ഓഡൻ എഴുതിയ ‘യേറ്റ്സിന്റെ ഓർമയ്ക്ക്’ എന്ന കവിത പ്രശസ്തമാണ്. മരണത്തിലൂടെ യേറ്റ്സ് തന്റെ അനുഭാവികളിലേക്കു പടർന്നുവെന്നും അവരായി പരിണമിച്ചുവെന്നും മൃതന്റെ വാക്കുകൾ ജീവിച്ചിരിക്കുന്നവരുടെ ഉള്ളിൽ രൂപാന്തരപ്പെടുന്നു എന്നും അദ്ദേഹമെഴുതി. മനുഷ്യരുടെ ഉള്ളിൽ നടക്കുന്ന ദഹനപ്രക്രിയയെ സൂചിപ്പിക്കുക വഴി ഈ രൂപാന്തരത്തിന്റെ സങ്കീർണതയും വ്യക്തിപരതയും കവി വ്യക്തമാക്കി.
അങ്ങനെ പ്രശസ്തരും പ്രമുഖരുമായവരുടെ ജീവിതത്തിനും ആശയങ്ങൾക്കും അവരുടെ മരണശേഷം, അനുഭാവികളുടെയോ അല്ലാത്തവരുടെയോ ഒക്കെ മുൻവിധികളാലോ അഭിപ്രായവ്യത്യാസങ്ങളാലോ ഒക്കെ സംഭവിക്കുന്ന/സംഭവിക്കാവുന്ന വികലീകരണവും വളച്ചൊടിക്കലുമൊക്കെയാണ് ഇതുവഴി കവി സൂചിപ്പിച്ചത്. അവർ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് മനസിലാക്കുന്നതോ അവർ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സമഗ്രതയിൽ മനസിലാക്കാൻ കഴിയാത്തതോ പിന്നീടു വരുന്ന കാലഘട്ടത്തിന്റെ മാറ്റങ്ങളോ ഒക്കെ ഈ വികലീകരണത്തിനു കാരണമാകാറുണ്ട്. മാർ ജോസഫ് പവ്വത്തിലിന്റെ ജീവിതവും ആശയങ്ങളും ഇതിന് അപവാദമല്ല.
അദ്ദേഹം ദിവംഗതനായിട്ട് മൂന്നു വർഷം തികയാൻ പോകുന്ന അവസരത്തിൽ, അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താനും ജീവിതവും കാഴ്ചപ്പാടും ചിന്തകളും മുൻ സൂചിപ്പിച്ച രീതിയിൽ വികലമാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, അവയ്ക്കു കുറച്ചെങ്കിലും വ്യക്തത വരുത്താനുള്ള ഇടപെടലുകൾ സാധ്യമാക്കുന്നതിനും, അവയുടെ പരിപാലനത്തിനും പ്രചാരണത്തിനും കൂടാതെ വിദ്യാഭ്യാസ, മത, സഭാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലുള്ള സംവാദത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി ആർച്ച്ബിഷപ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ രൂപീകരിക്കപ്പെടുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം ഇന്നു നടക്കുകയാണ്. ഈ അവസരത്തിൽ പിതാവിന്റെ വ്യക്തിത്വത്തിന്റെയും നിലപാടുകളുടെയും ചില സവിശേഷതകൾ ശ്രദ്ധാപൂർവമായ പര്യാലോചനയ്ക്കു വിഷയമാക്കുന്നത് മേൽ സൂചിപ്പിച്ച വികലീകരണങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമായേക്കാം.
തോമസ് അക്വിനാസ് സൗന്ദര്യത്തിന്റെ സവിശേഷതകളായി പറഞ്ഞത് സമഗ്രത, സമന്വയം, സ്പഷ്ടത എന്നിവയാണ്. അദ്ദേഹം സൗന്ദര്യത്തെ മനസിലാക്കിയത് നന്മ, സത്യം, ദൈവം, ധാർമികത എന്നീ ആശയങ്ങളോടു ബന്ധപ്പെടുത്തിയാണ്. പിതാവിന്റെ വ്യക്തിത്വവും ആശയങ്ങളും ഈ മൂല്യങ്ങളോട് എന്നും പ്രതിബദ്ധമായിരുന്നു, ആ അർഥത്തിൽ സൗന്ദര്യമുള്ളവയുമായിരുന്നു. അത്തരം ചില സുന്ദര മുഹൂർത്തങ്ങളെ ഓർത്തെടുക്കുന്നത് ഈ അവസരത്തിൽ ഉചിതമാണ്.
ആദ്യത്തേത് ഇന്ത്യയിലെ അടിയന്തരാവസ്ഥയോടുള്ള പിതാവിന്റെ പ്രതികരണമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കും, പ്രത്യേകിച്ച്, അഭിപ്രായസ്വാതന്ത്ര്യ നിയന്ത്രണത്തിനും മാധ്യമ നിയന്ത്രണങ്ങൾക്കുമെതിരേ പിതാവ് അക്കാലത്ത് ശക്തമായി പ്രതികരിച്ചു. ഇത്തരം ശുദ്ധമായ രാഷ്ട്രീയ, ജനാധിപത്യ നിലപാടുകൾ പിതാവ് എന്നും സ്വീകരിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീടുണ്ടായ രാഷ്ട്രീയമാറ്റങ്ങളെ സർവാധിപത്യമെന്നും മതാധിപത്യമെന്നും കൃത്യമായി അദ്ദേഹം നിർവചിച്ചു; വിശദീകരിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കൊപ്പം, Black Marxism: Making of the Black Radical Tradition എന്ന Cedric Robinsonന്റെ പുസ്തകവും ഗോൾവൾക്കറുടെ ‘വിചാരധാര’യും പിതാവിന്റെ വായനമേശയിൽ സ്ഥിരം ഇടംപിടിച്ചു. അടിവരകളും കുറിപ്പുകളും നിറഞ്ഞ ഈ പുസ്തകങ്ങൾ പിതാവിന്റെ രാഷ്ട്രീയ നിലപാടിന്റെ സൗന്ദര്യത്തെ പ്രതിഫലിപ്പിച്ചു. ഭിന്ന രാഷ്ട്രീയവീക്ഷണങ്ങളോടു കലഹിക്കുമ്പോഴും അവരുമായി തുറന്ന സംഭാഷണത്തിൽ ഏർപ്പെടാനും സൗഹൃദം സൂക്ഷിക്കാനും ബഹുമാനം നേടാനും ഈ ആശയവ്യക്തത അദ്ദേഹത്തിന് ഉപകരിച്ചു.
മറ്റൊരവസരം, 1972ലെ വിദ്യാഭ്യാസ പ്രക്ഷോഭമായിരുന്നു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശ സംരക്ഷണത്തിനായി ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് പിതാവ് ഈ പ്രക്ഷോഭത്തെ നയിച്ചത്. 2006ലെ കേരള സ്വാശ്രയ വിദ്യാഭ്യാസ ബില്ലിലെ ന്യൂനപക്ഷ അവകാശ വിഷയത്തിലും പിതാവ് ശക്തമായ നിലപാടെടുത്തു. Bishop Joseph Powathil & Ors. v. State of Kerala & Ors. (2003) 6 SCC 465 എന്നറിയപ്പെടുന്ന ന്യൂനപക്ഷ അവകാശ സംബന്ധിയായ ഒരു സുപ്രീംകോടതി വിധി തന്നെ പിതാവിന്റെ ഇടപെടലുകളുടെ ദൃഷ്ടാന്തമായി നിലകൊള്ളുന്നു. സുപ്രീംകോടതിയുടെ പ്രധാന ന്യൂനപക്ഷ അനുകൂല വിധികളായ ടി.എം.എ. പൈ vs കർണാടക കേസും, സെന്റ് സേവിയേഴ്സ് vs ഗുജറാത്ത് കേസും, കേശവാനന്ദ vs കേരള കേസും ഒക്കെത്തന്നെ പിതാവിനു മനഃപാഠമായിരുന്നു. ഇന്റർ ചർച്ച് കൗൺസിൽ സ്ഥാപിച്ച് സഭകളുടെ എക്യുമെനിക്കൽ കൂട്ടായ്മയിലൂടെ എല്ലാ സർക്കാരുകളുടെയും ന്യൂനപക്ഷ നിലപാടുകൾ നിരീക്ഷിക്കാനും പ്രതികരിക്കാനുമുള്ള സ്ഥിരം സംവിധാനം പിതാവ് രൂപപ്പെടുത്തി.
പിതാവിന്റെ മറ്റൊരു സുന്ദരമായ നിലപാടായിരുന്നു നിലയ്ക്കൽ പ്രശ്നത്തിലേത്. 1983ലെ ഈ പ്രശ്നത്തെ വെറുമൊരു ദേവാലയം പണിയുന്ന പ്രശ്നമായോ മതങ്ങൾ തമ്മിലുള്ള വഴക്കായോ അല്ല അദ്ദേഹം വീക്ഷിച്ചത്; മറിച്ച്, ഒരു ന്യൂനപക്ഷാവകാശ പ്രശ്നമായിട്ടാണ്. മതേതര ദർശനങ്ങളുയർത്തുന്ന ഒരു രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ വിഭാഗങ്ങൾ അവരുടെ സാന്നിധ്യവും അവകാശങ്ങളും പരസ്പരം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് പിതാവ് ശ്രദ്ധ തിരിച്ചത്. ഈ പരസ്പര അംഗീകാരവും ആദരവും രണ്ടു കൂട്ടരുടെയും സമാധാനപൂർണമായ അതിജീവനത്തിനും പുരോഗതിക്കും രാജ്യത്തിന്റെതന്നെ ഐക്യത്തിനും നിലനിൽപ്പിനും പ്രധാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ന്യൂനപക്ഷ അവകാശങ്ങൾ, ഭൂരിപക്ഷ അവകാശങ്ങളെ ഒഴിവാക്കിയല്ല മനസിലാക്കേണ്ടത്. അതുപോലെ മറിച്ചും.
പിതാവിന്റെ നിലപാടുകളിൽ സമഗ്രതയോടെ മനസിലാക്കേണ്ട ഒരു പ്രധാന മേഖലയാണ് സഭാ വിജ്ഞാനീയത്തിന്റേത്. ഒരുപക്ഷേ പിന്നീട് ഏറെ വികലമായി ചിത്രീകരിക്കപ്പെട്ട ഒരു നിലപാടുകൂടിയാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ ബന്ധത്തിൽ പിതാവെടുത്ത നിലപാടിനു സമാനമാണ് ഇവിടെയും അദ്ദേഹത്തിന്റെ ദർശനം. ഇരുകൂട്ടരും തങ്ങളുടെ സ്വത്വങ്ങളും അവകാശങ്ങളും തിരിച്ചറിയുകയും ഉറപ്പിക്കുകയും, അവ പരസ്പരം ആദരിക്കുകയും ചെയ്യുമ്പോഴാണ് അവരുൾപ്പെടുന്ന രാജ്യം ശക്തമാകുന്നത്. ഈ സന്തുലിതാവസ്ഥയാണ് രണ്ടു കൂട്ടരെയും പരസ്പരം അംഗീകരിച്ചു വളരാൻ അനുവദിക്കുന്നത്. അല്ലാത്തിടത്താണ് ഒന്നിനെ ഉന്മൂലനം ചെയ്താലേ മറ്റേതിനു ജീവിക്കാൻ സാധിക്കൂ എന്ന ചിന്തയുണരുന്നത്. ന്യൂനപക്ഷങ്ങൾ തങ്ങളെ സ്വയം ദൃശ്യരാക്കുന്ന നടപടികൾ എടുത്താൽ മാത്രമേ ഭൂരിപക്ഷ ഹിംസയിൽനിന്നു സ്വയം രക്ഷിക്കാൻ സാധിക്കൂ. ന്യൂനപക്ഷങ്ങൾ എപ്പോഴും ദുർബലരാണ്, അംഗസംഖ്യകൊണ്ട് പ്രത്യേകിച്ചും. പ്രസിദ്ധ സോഷ്യോളജിസ്റ്റ് അർജുൻ അപ്പദുരയുടെ ‘ഫിയർ ഓഫ് സ്മാൾ നമ്പേഴ്സ്: ആൻ എസേ ഓൺ ദി ജോഗ്രഫി ഓഫ് ആംഗർ’ എന്ന ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പുസ്തകം ഇത് വിശദമാക്കുന്നു. ഇതേ രീതിയിൽ പല വ്യക്തിസഭകൾ ഉൾപ്പെടുന്ന വിശാലമായ ആഗോള കത്തോലിക്കാ സഭയിൽ, താനുൾപ്പെടുന്ന സീറോമലബാർ സഭ അതിന്റെ സ്വത്വവും ചരിത്രവും പാരമ്പര്യങ്ങളും വീണ്ടെടുത്താൽ മാത്രമേ അത് തന്റെ സഭയെയും ആഗോളസഭയെയും പൂർണമാക്കൂ എന്നു പിതാവിനു ബോധ്യപ്പെട്ടിരുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങളെയായിരുന്നു പിതാവ് ഇക്കാര്യത്തിൽ ആശ്രയിച്ചത്. ഇങ്ങനെ സഭകളുടെ പരസ്പരമുള്ള ആശ്രിതത്വത്തിന്റെയും പൂർണമാക്കലിന്റെയും അടിസ്ഥാനത്തിലാണ് സീറോമലബാർ സഭയുടെ ആരാധനാക്രമ വീണ്ടെടുക്കലിലും പ്രവർത്തന സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ആചാരക്രമാനുഷ്ഠാനങ്ങളുടെ ചില പുനഃക്രമീകരണത്തിലുമൊക്കെ ശക്തമായ നിലപാടുകൾ അദ്ദേഹത്തിനു കൈക്കൊള്ളേണ്ടി വന്നത്. ഈ നിലപാടുകൾ ആഗോളസഭയ്ക്ക് മൊത്തമായും സീറോമലബാർ സഭയ്ക്ക് പ്രത്യേകമായും, വലിയ വളർച്ചയ്ക്കു കാരണമായെങ്കിലും ചില വികലീകരണങ്ങളിലൂടെ പിതാവിന്റെ ദർശനങ്ങളെ അവമതിക്കാനുള്ള ശ്രമങ്ങൾ നടന്നു എന്നതും സത്യമാണ്. അദ്ദേഹത്തിന്റെ നിലപാടുകൾ സഹോദരസഭയായ ലത്തീൻ സഭയ്ക്കെതിരായ നീക്കമായുമൊക്കെ തെറ്റിദ്ധരി(പ്പി)ക്കപ്പെട്ടു. ആദ്യം സൂചിപ്പിച്ചതുപോലെ, സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്തു മനസിലാക്കാൻ ശ്രമിച്ചിടത്ത് പിതാവിന്റെ നിലപാടുകളെ മനസിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു. ഈ പരാജയമാണ് പിതാവിനെ മതമൗലികവാദിയും വിഭജനവാദിയുമൊക്കെയായി ചിത്രീകരിക്കുന്നിടംവരെ എത്തിയത്.